Kerala
വയനാട്: കടുവ ഭീഷണിയെ തുടർന്ന് വയനാട് ജില്ലയിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 18, 19, 20, 21 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്കണവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ചയും ഈ വാർഡുകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
അതേസമയം ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. ചീക്കല്ലൂർ വയലിലെ തുരുത്തിലാണ് കടുവയുള്ളത്. അഞ്ച് വയസുള്ള ആൺ കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാല തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
മുമ്പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീവില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. തിരുനാളിനോടനുബന്ധിച്ച് തലസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.
District News
പത്തനംതിട്ട ജില്ലയിൽ തെരുവ് നായ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിലും തെരുവ് നായകളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വലിയ ആശങ്കയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, തങ്ങളുടെ മക്കളെ ഒറ്റയ്ക്ക് സ്കൂളുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പലയിടങ്ങളിലും, കുട്ടികൾക്ക് മുറ്റത്ത് കളിക്കാനോ സൈക്കിൾ ഓടിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. മുതിർന്നവർ കൂടെ നിന്നാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ.
ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവ് നായകൾ. റോഡിന് കുറുകെ പെട്ടെന്ന് ഓടിയെത്തുന്ന നായകളെ തട്ടി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. കാൽനടയാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും, വീടുകളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത് ഭീതി വർദ്ധിപ്പിക്കുന്നു. ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പോലും നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധിക്ക് പ്രധാന കാരണം അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജില്ലയിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. തെരുവ് നായകളെ പിടികൂടി വന്ധ്യംകരിച്ച് സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് നിയമപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാനുള്ളത്. എന്നാൽ ഇതിനായി ആവശ്യമായ ഫണ്ടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതാണ് പദ്ധതി താറുമാറാകാൻ കാരണം. അഭയകേന്ദ്രങ്ങളുടെ അഭാവവും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. മാലിന്യ സംസ്കരണത്തിലെ അശാസ്ത്രീയമായ രീതികളും തെരുവ് നായകളുടെ എണ്ണം വർദ്ധിക്കാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പേവിഷബാധയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ് കുട്ടികൾ മരിച്ച സംഭവം ജില്ലയെ ഞെട്ടിച്ചിരുന്നു. തെരുവ് നായ ആക്രമണങ്ങളിൽ പരിക്കേറ്റ് നിരവധി പേരാണ് ദിനംപ്രതി ആശുപത്രികളിൽ ചികിത്സ തേടുന്നത്.
നായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനും പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന എ.ബി.സി. പദ്ധതി പുനരാരംഭിക്കണമെന്നും, തെരുവ് നായകൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കണമെന്നും, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും പൊതുജനങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.